അസാധുവാക്കപെടുന്നവർ
മേഘങ്ങളിലേക്ക് എത്തി നോക്കുന്ന കുന്നുകളും നരച്ച വയലുകളും നിറം മങ്ങിയ ജാലകത്തിന്റെ പൊട്ടിയ ത്രികോണ വിടവിലൂടെ പുക മൂടിയ ചിത്രം പോലെ കാണപെട്ടു. അലറി വിളിച്ച് കൊണ്ട് എണ്ണക്കറുപ്പുള്ള ഒരു ഇഴജന്തുവിനെ പോലെ തീവണ്ടി കുന്നുകൾക്കിടയിൽ മറയുന്നത് ഇവിടിരുന്നാൽ കാണാം. ഗുവാഹട്ടിയിലേക്കാവും. വടക്കോട്ടുള്ള വണ്ടി കാണുമ്പഴൊക്കെ ഇതേ തോന്നലാണ് മനസ്സിൽ.ഗാന്ധിജിയുടെ ചിത്രത്തിന് താഴെ ഇന്നലെ രാത്രി ഇരുന്നുറങ്ങിയ ചെറുപ്പക്കാരൻ ഇന്നും ഒരേ ഇരിപ്പാണ്. പാറിപ്പറക്കുന്ന തലമുടിയും തിളങ്ങുന്ന കണ്ണുകളുമുള്ള അയാളും തന്നെപ്പോലെ എത്തിച്ചേർന്നതാവും ഇവിടെ. മറുനാട്ടിൽ നിന്ന് വരുന്നവരെല്ലാം ജോലി തേടി എത്തിയതാണ് എന്നത് ഒരു മിഥ്യാധാരണയാണ് .തന്നെ പോലെ സീതമ്മാളും ജോലിക്ക് വേണ്ടിയല്ലല്ലോ ഈ നഗരത്തിലെത്തിയത്. എന്തായാലുംഭയം തോന്നിക്കുന്ന ഒരു മൗനം ഈ ചെറുപ്പക്കാരനെ പൊതിഞ്ഞിരിപ്പുണ്ട്. നീണ്ടു മെലിഞ്ഞ ഒരു പോലീസുകാരൻ തിടുക്കത്തിൽ അകത്തെ മുറിയിലേക്ക് കയറിപ്പോയി.അധികം ആൾത്തിരക്കില്ലാത്തൊരു സ്റ്റേഷനാവും ഇത്. ഇന്നലെ ഉച്ചക്ക് ശേഷം വിരലിലെണ്ണാവുന്ന ആളുകളാണ് പരാതിയുമായി വന്നത്. ചിലപ്പോൾ അതിർത്തിയിലെ സ്റ്റേഷനുകളൊക്കെ ഇത് പോലെ തിരക്കൊ...